മുഹമ്മദലി ശിഹാബ് തങ്ങള്‍ : സയ്യിദ് പാരമ്പര്യത്തിന്റെ തുടര്‍ച്ച

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍  

ലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിലെ സവിശേഷമായയൊരു അധ്യായമാണ് പ്രവാചക കുടുംബാംഗങ്ങളുടെ ആഗമനവും അവരുടെ മത - സാമൂഹിക പ്രവര്‍ത്തനങ്ങളും കിടയറ്റ നേതൃത്വവും. സയ്യിദ് അഥവാ തങ്ങന്മാര്‍ എന്നറിയപ്പെടുന്ന നബികുടുംബ പരമ്പരയിലെ അനേകം മഹദ് വ്യക്തിത്വങ്ങള്‍ കേരളത്തിലെ മുസ്‌ലിം സാമുദായിക ജീവിതത്തെയും കേരളീയ പൊതുമണ്ഡലത്തെയും സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളെയുമൊക്കെ ആഴത്തില്‍ സ്വാധീനിച്ചത് ആ അധ്യായത്തിലെ കനമുള്ള ഏടുകളാണ്.  മുസ്‌ലിംസമുദായത്തെ മുഖ്യധാരയിലേക്ക് ആനയിച്ചതും പോരാട്ടവീര്യം പ്രദാനം ചെയ്തതും സമന്വയത്തിന്റെയും സമവായത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങള്‍ പഠിപ്പിച്ചതും ഇവരായിരുന്നു. ഇസ്‌ലാം മതപ്രബോധന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തിയ മതനേതാക്കളും സാമൂഹിക രംഗങ്ങളെ കര്‍മോന്മുഖമാക്കിയ രാഷ്ട്രീയ നായകന്മാരും പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് വൈതാളികന്മാര്‍ക്കെതിരെ പോരാടിയ സമരനായകന്മാരും വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും തുറകളെ ജ്വലിപ്പിച്ച ഗ്രന്ഥകാരന്മാരും കവികളും മറ്റും അവരിലുണ്ടായിരുന്നു. ജ്ഞാനം, ആധ്യാത്മികത, നേതൃപാടവം, ചരിത്രബോധം എന്നീ ഗുണങ്ങള്‍ ചരിത്രത്തിലുടനീളം ഈ പരമ്പര പ്രദര്‍ശിപ്പിച്ചു. സൗമ്യരും വിനയശീലരുമാണ് പൊതുവെ തങ്ങന്മാര്‍. എന്നാല്‍, നീതിനിഷേധത്തിന്റെ വാളുമായി നാടുപിടിക്കാനെത്തിയ അധിനിവേശകര്‍ക്കെതിരെ നീക്കുപോക്കില്ലാത്ത സമരമുഖത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനും അവര്‍ മുന്നോട്ട് വന്നിട്ടുണ്ട്.  മമ്പുറത്തെ സയ്യിദ് അലവി തങ്ങള്‍, മകന്‍ ഫദല്‍ പൂക്കോയത്തങ്ങള്‍, പാണക്കാട്ടെ ഹുസൈന്‍ ആറ്റക്കോയതങ്ങള്‍ മുതലായവരുടെ ചരിത്രം പ്രസ്തുത പോരാട്ടത്തിന്റെതാണ്. കാലം ആവശ്യപ്പെടുന്ന ചരിത്രബോധം അവര്‍ ആ ദശാസന്ധികളിലെല്ലാം പ്രകടപ്പിച്ചു പോന്നു. ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളുമായി -മതപരമായതും സാമൂഹികമായതുമായ- നിരന്തരം ചേര്‍ന്നു നില്‍ക്കാനും പരിഹാര മാര്‍ഗങ്ങള്‍ അന്വേഷിക്കുവാനും അവര്‍ മുന്‍കൈ എടുത്തു.
    നാല്‍പതോളം സയ്യിദ് ഖബീലകള്‍ (കുടുംബങ്ങള്‍) കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മധ്യേഷയിലെ ബുഖാറയില്‍ നിന്ന് പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തിലെ കണ്ണൂരിനടുത്ത വളപട്ടണത്തെത്തിയ ബുഖാരി കുടുംബമാണ് ഇവരില്‍ ആദ്യായി മലബാറിലെത്തിയത്. വളപട്ടണത്തു തന്നെ എത്തിയ സയ്യിദ് അലി ശിഹാബുദ്ദീനും കോഴിക്കോട്ടെത്തിയ സയ്യിദ് ജിഫ്‌രിയുമാണ് പിന്നീട് മലബാറിലെത്തിയ തങ്ങന്മാര്‍.
കേരളത്തിലെ ബുഖാരികളല്ലാത്ത മുഴുവന്‍ തങ്ങള്‍ കുടുംബങ്ങളും യമനില്‍നിന്നു വന്നവരാണ്. പ്രവാസത്തിനും കുടിയേറ്റത്തിനും പേരുകേട്ട ഹള്‌റമികളാണ് ഇവരിലെ പ്രബല വിഭാഗം. പത്താം നൂറ്റാണ്ടില്‍ ഇറാഖില്‍നിന്നു യമനിലെ ഹളര്‍മൗത്തിലേക്ക് കുടിയേറിയ മുഹമ്മദ് ബിന്‍ ഈസ അല്‍മുഹാജിറിന്റെ പിന്മുറക്കാരായാണ് പ്രവാചക കുടുംബങ്ങള്‍ ഇവിടെ വ്യാപിക്കുന്നത്. അദ്ദേഹത്തിന്റെ പൗത്രന്‍ സയ്യിദ് അലവി ഇബ്‌നു അബ്ദുല്ലയെത്തുടര്‍ന്ന് അവര്‍ ബാഅലവികള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവരിലൂടെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്തുള്ള വിവിധ പ്രദേശങ്ങളില്‍ ഇസ്‌ലാം പ്രചരിക്കുന്നത്. ആഫ്രിക്കയുടെ കിഴക്കും, ഏഷ്യയുടെ കിഴക്കും തെക്കും പടിഞ്ഞാറും  തെക്ക്-കിഴക്കന്‍ ഭാഗങ്ങളിലും സഞ്ചാരികളായി ചെന്നെത്തുന്നു ഹള്‌റമികള്‍. ഇന്ത്യക്കു പുറമെ, മൊറോക്കോ, തുണീഷ്യ, മലാക്കാ, ഫിലിപ്പൈന്‍സ്, മലേഷ്യ, ജാവാ എന്നിവിടങ്ങളിലെല്ലാം അവരുടെ സാന്നിധ്യം പുതിയ സംസ്‌കാരത്തിന്റെ വരവറിയിച്ചു. 
  ബാഅലവി, ഹദ്ദാദ്, ബാഹസന്‍, മശ്ഹൂര്‍, സഖാഫ്, ശിഹാബുദ്ദീന്‍, ഐദറൂസ്, ബാഫഖീഹ്, ജമലുല്ലൈല്‍, അഹ്ദല്‍, ഐദീദ്, ആലുറാമി തുടങ്ങിയ ധാരാളം ഖബീലകള്‍ കേരളത്തിലെത്തിയിട്ടുണ്ട്. മലബാറിനു പുറമെ ഇന്ത്യയില്‍ അഹമ്മദാബാദ്, സൂറത്ത്, ബറോഡ, കൊങ്കണ്‍, ഹൈദരാബാദ്, ബീജാപൂര്‍, തമിഴ്‌നാട്ടിലെ കായല്‍പട്ടണം, കീളക്കര, രാമനാഥപുരം എന്നിവടിങ്ങളിലെല്ലാം ഹള്‌റമികള്‍ കുടിയേറിയിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തുടങ്ങിയതാണ് അവരുടെ കുടിയേറ്റം.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ശിഹാബുദ്ദീന്‍ കുടുംബവും
അറേബ്യന്‍ രീതിയനുസരിച്ച് പ്രപിതാക്കളുടെ പേരിലാണ് കുടുംബങ്ങള്‍ അറിയപ്പെട്ടിരുന്നത്. അതേ രീതി തന്നെയാണ് പ്രവാചക കുടുംബങ്ങളുടെ നാമകരണത്തിലും പിന്തുടര്‍ന്നു വന്നത്.  നബിപരമ്പരയിലെ ഇരുപത്തിയഞ്ചാമത്തെ കണ്ണിയായ സയ്യിദ് അബ്ദുറഹ്മാന്റെ പുത്രന്‍ സയ്യിദ് അഹ്മദ് ശിഹാബുദ്ദീനില്‍ നിന്നാണ് ശിഹാബുദ്ദീന്‍(ശിഹാബ്) എന്ന കുടുംബത്തിന്റെ ഉല്‍ഭവം. ഹളര്‍മൗത്തിലെ തരീമില്‍ ഹിജ്‌റ 887 ലാണ് അദ്ദേഹത്തിന്റെ ജനനം. ശിഹാബുദ്ദീന്‍ അസ്ഗര്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. കവിയും പണ്ഡിതനുമായിരുന്ന അദ്ദേഹത്തിന്റെ കീര്‍ത്തി നയതന്ത്രജ്ഞന്‍ എന്ന രീതിയിലാണ് കൂടുതല്‍ വ്യാപിച്ചത്. കുടുംബ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും രമ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനുമുണ്ടായിരുന്ന അേദ്ദഹത്തിന്റെ പാടവം അസാധാരണമായിരുന്നു. വര്‍ഷങ്ങളോളം പിണക്കത്തിലയിരുന്നു കുടുംബങ്ങള്‍ക്കിടയില്‍ മഞ്ഞുരുക്കം ചര്‍ച്ചകളിലൂടെ സാധ്യമാക്കിയിരുന്നു അദ്ദേഹം. സ്‌നേഹത്തിന്റെയും രഞ്ജിപ്പിന്റെയും ഇതേ പൈതൃകത്തിന്റെ തുടര്‍ച്ചയാണ് നാം പാണക്കാട്ടെ ശിഹാബ് തങ്ങന്മാരിലും കാണുന്നത്.
അദ്ദേഹത്തിന്റെ പുത്രപരമ്പരയുടെ എട്ടാം തലമുറയില്‍ പിറന്ന സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയാണ് കേരളത്തിലെത്തിയ ശിഹാബുദ്ദീന്‍ ഖബീലയിലെ പ്രഥമ വ്യക്തി. ഹിജ്‌റ 1159 ല്‍ കോഴിക്കോട്ടാണ് അദ്ദേഹം കപ്പലിറങ്ങിയത്. കോഴിക്കോട്ടുനിന്നു കണ്ണൂരിലെ വളപട്ടണത്തേക്ക് അദ്ദേഹം നീങ്ങി. ഹിജ്‌റ 1212 ലാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം.    
സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയുടെ പൗത്രപുത്രന്‍ സയ്യിദ് മുഹ്‌ളാര്‍ ശിഹാബുദ്ദീന്‍ തങ്ങളുടെ മകനാണ് പ്രസിദ്ധനായ പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ശിഹാബുദ്ദീന്‍. കര്‍മശാസ്ത്ര പണ്ഡിതന്‍, കവി, സ്വാതന്ത്ര്യസമര നായകന്‍ എന്നീ നിലകളില്‍ പേരുകേട്ട അദ്ദേഹമാണ് മമ്പുറം സയ്യിദ് ഫദല്‍ പൂക്കോയത്തങ്ങളെ നാടുകത്തിയതിനുശേഷം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള മലബാറിലെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജംപകര്‍ന്നത്.  ബ്രിട്ടീഷുകാരെ നമ്മുടെ നാട്ടില്‍ നിന്നു തുരത്തണമെന്നു നിര്‍ദേശിക്കുന്ന നിരവധി ഫത്‌വകള്‍ അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി. ജിഹാദിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ആറ്റക്കോയതങ്ങളെ പിടികൂടി ബ്രിട്ടീഷുകാര്‍ തമിഴ്‌നാട്ടിലെ വെല്ലൂരിലേക്ക് നാടുകടത്തുകയുണ്ടായി.
സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങളുടെ പൗത്രന്‍ പി.എം.എസ്.എ പൂക്കോയതങ്ങളായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ്.  കേരളത്തിലെ മത-രാഷ്ട്രീയ രംഗങ്ങളില്‍ ജ്വലിച്ചു നിന്ന പൂക്കോയ തങ്ങള്‍ പിതാവ് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെ വിയോഗത്തെത്തുടര്‍ന്ന് പിതൃസഹോദരന്‍ സയ്യിദ് അലി പൂക്കോയത്തങ്ങളുടെ സംരക്ഷണയിലാണ് വളര്‍ന്നത്. അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകള്‍ കാരണമാണ് തന്റെ മക്കള്‍ക്ക് പൂക്കോയതങ്ങള്‍ അലി എന്ന് ചേര്‍ത്ത് പേരു വിളിച്ചത്.
  പൂക്കോയതങ്ങള്‍ - ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ  സീമന്ത പുത്രനായി 1936 ലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. പ്രവാചക പരമ്പരയിലെ നാല്‍പതാമത്തെ പൗത്രനാണ് അദ്ദേഹം. 1953 ല്‍ കോഴിക്കോട് എം.എം.ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരൂരിനടുത്ത തലക്കടത്തൂരും തുടര്‍ന്ന് തോഴന്നൂരിലും കാനാഞ്ചേരിയിലും ദറസ് പഠനം നടത്തി. കാനഞ്ചേരിയിലെ ദര്‍സ് പഠനം പൂര്‍ത്തീകരിച്ച് 1958 ലാണ് അദ്ദേഹം ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്‍അസ്ഹര്‍ സര്‍വകലാശാലയിലേക്ക് യാത്ര തിരിച്ചത്. 1958 മുതല്‍ 1961 വരെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലും തുടര്‍ന്ന് 1966 വരെ കൈറോ സര്‍വകലാശാലയിലും അദ്ദേഹം തുടര്‍പഠനം നടത്തുകയുണ്ടായി. ഡോ.ഇസ്സുദ്ദീന്‍ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ.ബഹി, ശൗഖി ളൈഫ് മുതലായവരായിരുന്നു തങ്ങളുടെ അധ്യാപകന്‍മാര്‍. ഈജിപ്തിലെ പഠനം പൂര്‍ത്തിയാക്കി 1966 ലാണ് അദ്ദേഹം പാണക്കാട്ട് തിരിച്ചെത്തിയത്. പിതാവ് പൂക്കോയത്തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് 1975 മുതല്‍ അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുകയും ദേഹവിയോഗം വരെ അത് തുടര്‍ന്നു വരികയും ചെയ്തു.
തങ്ങളുടെ ഭാര്യ സയ്യിദ ശരീഫാ ഫാത്വിമയാണ്. സുഹ്‌റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഫൈറൂസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് അദ്ദേഹത്തിന്റെ സന്താനങ്ങള്‍.

ശിഹാബ് തങ്ങള്‍ എന്ന നേതാവ്
പാരമ്പര്യമായി ലഭിച്ച നേതൃപാടവം, ഉന്നതമായ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം, വിവേകപൂര്‍ണമായ തീരുമാനപ്പെടുപ്പ്, സൗമ്യവും ദീപ്തവുമായ ഇടപെടലുകള്‍ എന്നിവയിലൂടെ പൂര്‍ണരൂപം പ്രാപിച്ച നേതൃസ്വരൂപത്തിന്റെ  പേരിലായിരിക്കും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ രാഷ്ട്രീയചരിത്രം ഓര്‍ക്കുക. ഇന്ത്യ പോലൊരു ബഹുമത-ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം സമൂഹം ആര്‍ജിക്കേണ്ട രാഷ്ട്രീയ സാക്ഷരത തലമുറകള്‍ തങ്ങളില്‍ നിന്നു പഠിക്കണം. സമ്രാജ്യത്വ അധിനിവേശത്തിന്റെ കാലത്ത് രാജിയാകാത്ത പോരാട്ടങ്ങള്‍ കൊണ്ട് തന്റെ കാലത്തെ ചടുലമാക്കിയ ഹുസൈന്‍ ആറ്റക്കോയത്തങ്ങളെപ്പോലെയുള്ള പോരാളികളുടെ അനുഭവം തങ്ങള്‍ക്കുണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഒരു ജനാധിപത്യസമൂഹത്തിലെടുക്കേണ്ട നയം എന്താണെന്ന് അദ്ദേഹം പിതാവ് പൂക്കോയത്തങ്ങളില്‍ നിന്നാവണം പകര്‍ത്തിയത്. 
ആരും വൈകാരികാവേശത്തിനു അടിപ്പെട്ടു പോകാവുന്ന ദുര്‍ബല നിമിഷങ്ങളില്‍ സമചിത്തതയുടെ നിലപാടെടുത്ത് അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ ലഘു പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും എഴുത്തുകളിലും എല്ലാം ആ സൗമ്യത ചിറകു വിരിയിച്ചു. കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അടുക്കാവുന്ന തരത്തില്‍ തങ്ങള്‍ അടുത്തുണ്ടെന്നു തോന്നിയത് ഈ ലാളിത്യം കൊണ്ടാണ്. പതുക്കെ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിത പരിസരങ്ങളില്‍ അത്തരം സംസ്‌കാരം അന്യം നിന്നു പോവുകയാണ്. അതുകൊണ്ടാണ് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും കേരളത്തിന്റെ പൊതു നേതാവായി അദ്ദേഹം മാറിയത്. അങ്ങനെ നിര്‍ണായകമായ ചരിത്രമുഹൂര്‍ത്തങ്ങളില്‍ കാലം ആവശ്യപ്പെടുന്ന കനമേറിയ കടമ നിര്‍വഹിച്ച നേതാവായി തങ്ങള്‍ മാറി. പിന്നണിയിലുള്ളവരുടെ വികാരം കൊണ്ട് നയിക്കപ്പെടുന്നവനല്ല, വിവേകം കൊണ്ട് പന്‍നിരയിലുള്ളവരെ മുന്നോട്ട് നയിക്കുന്നവനാണ് നേതാവ് എന്ന ലളിത പാഠം പ്രായോഗികമായി കാണിക്കുകയായിരുന്നു തങ്ങള്‍.
തലയെടുപ്പ് കൊണ്ട് വ്യതിരിക്തനായിരുന്നെങ്കിലും ആള്‍ക്കുട്ടത്തിലൊരാളായി അതിവേഗം അലിഞ്ഞു ചേര്‍ന്നു അദ്ദേഹം. തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രഭാവലയത്തില്‍ അടുത്തുചെന്നവരൊക്കെ ഭ്രമണപഥത്തിലെന്ന പോലെ ചുറ്റിക്കൊണ്ടിരുന്നു. പുഞ്ചിരി തൂകിയും മിതമായും മാത്രമെ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. ആവശ്യത്തിനു മാത്രം സംസാരിച്ചും ഇടപെട്ടും അദ്ദേഹം നിലകൊണ്ടു. കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്ന പരശ്ശതം ജനങ്ങള്‍ക്കിടയില്‍ ജനകീയ പ്രശ്‌നങ്ങള്‍ -രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആരോഗ്യസംബന്ധവും ആയവ- പരിഹരിച്ച് ജനകീയ നേതാവായി അദ്ദേഹം.
ഇത് വലിയൊരു പൈതൃകത്തിന്റെ ഈടുവെയ്പാണ്. പ്രവാചകപുത്രിയോളം ചെന്നെത്തുന്ന ആ ചാര്‍ച്ചയുടെ ശക്തി ആ പരമ്പരകളിലുടനീളം ദൃശ്യമാകുന്നു. തലമുറകള്‍ കൈമാറി വന്ന നീതിബോധത്തിന്റെയും ചുമതലാനിര്‍വഹണത്തിന്റെയും ദൈവഭക്തിയുടെയുമൊക്കെ പ്രവാചകപൈതൃകം ലോകത്തിന്റെ പ്രതീക്ഷയാണ്.