ഓത്തുപള്ളിയും പ്രാദേശിക ജ്ഞാനപാരമ്പര്യവും

ടി. വി. അബ്ദുറഹിമാന്‍ കുട്ടി  

പ്രാചീനകാലം മുതല്‍ മലബാറില്‍ ഹിന്ദുക്കളും മുസ്‌ലിംകളും തുടര്‍ന്ന് പോന്നിരുന്ന സുദൃഢ ബന്ധം ഹേതുവായി ഇരുമതസ്ഥരുടെയും പല ആചരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും സാമ്യമുണ്ടായിരുന്നു. പൂര്‍വ്വികര്‍ രൂപപ്പെടുത്തിയെടുത്ത ഇത്തരം ആചാരങ്ങളും കീഴ്‌വഴക്കങ്ങളും നമ്മുടെ മഹത്തായ പൈതൃകവുമായി സുദൃഢബന്ധമുണ്ട്. പലതും കാലത്തിനൊത്ത് പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചിലത് തനിമയോടെ സംരക്ഷിക്കപ്പെടുന്നു. ശിശുക്കളുടെ വിദ്യാരംഭ ചടങ്ങുകളില്‍ പോലും രൂപത്തിലും ഭാവത്തിലും തനിമയോടെ അവ നിലനിന്നുവരുന്നു. സ്‌കൂളുകളും മദ്രസ്സകളും വൈജ്ഞാനിക രംഗത്ത് ആധിപത്യമുറപ്പിക്കുന്നതിന് മുമ്പ് മത-ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ ഗുരുനാഥന്മാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന ശിശുപഠനശാലകളായിരുന്ന ഓത്തുപള്ളിയും കുടിപള്ളിക്കൂടവും ഈ പൈതൃകത്തിന്റെ തുടര്‍ച്ചയാവാം.
ഹജ്ജ് പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഓത്തുപള്ളികളില്‍ ആചരിച്ചുപോന്നിരുന്ന കൈയെഴുത്ത് ചടങ്ങോടെയായിരുന്നു മുസ്‌ലിം കുട്ടികളുടെ വിദ്യാരംഭം. അന്ന് മുഴുവന്‍ ആണ്‍-പെണ്‍ പഠിതാക്കളും പുത്തനുടുപ്പും ആഭരണങ്ങളും അണിഞ്ഞെത്തുന്നതിനാല്‍ കൈയെഴുത്ത് പെരുന്നാളെന്നും കേള്‍വിപ്പെട്ടു. ഇത്  മുസ്‌ലിം ശിശുപാഠശാലകളില്‍ സാഘോഷം കൊണ്ടാടി. മൂപ്പെത്തിയ മുള മുറിച്ച് ചെത്തി കൂര്‍പ്പിച്ചുണ്ടാക്കിയ ഏതാണ്ട് ഒന്‍പത് ഇഞ്ച് നിളവും കാല്‍ ഇഞ്ച് വീതിയുമുള്ള കലമ്(എഴുത്തുകോല്‍), അധികവും തേനോ പനിനീരോ ചേര്‍ത്ത സ്‌പെഷ്യല്‍ അറബി മഷിയില്‍ മുക്കി കുട്ടികളുടെ കൈവെള്ളയില്‍ മൊല്ലാക്ക 'നാഥാ എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ചു തരേണമേ' (റബ്ബി സിദിനീ ഇല്‍മന്‍) ഇതുപോലുള്ള വിശുദ്ധ വചനങ്ങള്‍ എഴുതുന്ന ചടങ്ങാണ് കൈയെഴുത്ത്. ഒരു മുക്കാല്‍, രണ്ട് മുക്കാല്‍, ഒരണ, രണ്ടണ, നാലണ, എട്ടണ തുടങ്ങിയ നാണയതുട്ടുകള്‍ ഓരോരുത്തരുടെ സാമ്പത്തിക ശേഷി അനുസരിച്ച് ഗുരുദക്ഷിണ നല്‍കും. മധുര പാനീയങ്ങളും പലഹാരങ്ങളും ചീരണിയും ഭക്ഷണവും കഴിച്ച് സമംഗളം പര്യവസാനിക്കും. പലയിടത്തും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി. കാലാന്തരത്തില്‍ ഈ സമ്പ്രദായം മദ്രസകളിലേക്കും മാപ്പിള സ്‌കൂളുകളിലേക്കും വ്യാപിച്ചു. ചില പ്രദേശങ്ങളില്‍ ഇപ്പോഴും ഈ പാരമ്പര്യം തുടരുന്നു. മൂച്ചിക്കല്‍ അമ്മാട്ടി മുസ്‌ലിയാരും ഉസ്മാന്‍ സഖാഫിയും തുടങ്ങി നാമമാത്ര ഉസ്താദുമാര്‍ പാരമ്പര്യത്തനിമ ചോരാതെ ഇപ്പോഴും കൈയ്യെഴുത്ത് പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്നുണ്ട്.
മണ്‍മറഞ്ഞ മുഹമ്മദ് മുസ്‌ലിയാര്‍, ബാപ്പു മുസ്‌ലിയാര്‍, പി ടി കുഞ്ഞിമരക്കാര്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ (പുതുപൊന്നാനി), ബാവ മുസ്‌ലിയാര്‍, കുഞ്ഞിമരക്കാര്‍ മുസ്‌ലിയാര്‍ (കടവനാട്), കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍, നൂഹ് മുസ്‌ലിയാര്‍, കണ്ണാടക്കാരന്‍ അസൈനാര്‍ മുസ്‌ലിയാര്‍, കുഞ്ഞാലന്‍ മുസ്‌ലിയാര്‍, ബാവ മുസ്‌ലിയാര്‍, ഇമ്പിച്ചിമൊല്ല, ഉമ്മര്‍ മുസ്‌ലിയാര്‍, ബാവമൊല്ല, മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹൈദ്രോസ്സ് മുസ്‌ലിയാര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍, മൊഞ്ചന്‍മൊല്ലക്ക, കുഞ്ഞാലി മുസ്‌ലിയാര്‍, മമ്മിക്കുട്ടി മുസ്‌ലിയാര്‍, ഒഎന്‍വി കാദര്‍ മുസ്‌ലിയാര്‍, യൂസുഫ് മുസ്‌ലിയാര്‍, മാമുട്ടി മുസ്‌ലിയാര്‍, മമ്മിക്കുട്ടി മുസ്‌ലിയാര്‍, കൊട്ടിലിങ്ങല്‍ ഉമ്പായി മുസ്‌ലിയാര്‍, ബീരാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍(പൊന്നാനി) മൊല്ലാത്തിമാരായ വി. ദൈനത്ത, കയ്യത്ത, ആയിഷത്ത, ആമിന്‍ത്ത, ഐസീവിത്ത, പാത്തുണ്ണിത്ത, ഇഞ്ഞമ്മ, പള്ളീലമ്മായി തുടങ്ങിയ പലരും ഓത്തുപള്ളി മേഖലയിലും കൊല്ലന്‍പടിയിലെ കുട്ടാവു ആശാന്‍ കുടിപ്പള്ളിക്കൂടരംഗത്തും പൊന്നാനിയിലും പരിസരത്തും സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ച് പാദമുദ്ര ചാര്‍ത്തിയ ഗുരുവര്യരാണ്.
ചില ഓത്തുപള്ളികള്‍ സ്‌കൂളുകളില്‍ തന്നെ പ്രവര്‍ത്തിച്ചു. സ്‌കൂള്‍ പഠനത്തിന് മുസ്‌ലിം പഠിതാക്കളെ ആകര്‍ഷിക്കുന്നതിനായിരുന്നു ഈ രീതി തുടര്‍ന്ന് വന്നത്. രാവിലത്തെ ഓത്തു പഠനം കഴിഞ്ഞാല്‍ അതേ കെട്ടിടത്തില്‍ സ്‌കൂള്‍പഠനം ആരംഭിക്കും. ഇടത്തരം വീടുകളിലെ കുട്ടികള്‍ തലേദിവസത്തെ പഴങ്കഞ്ഞി കുടിച്ചാണ് രാവിലെ ക്ലാസുകളില്‍ എത്താറ്. ചില സ്‌കൂളുകളില്‍ ഉച്ചക്കോ അതിനുശേഷമോ ലഘുഭക്ഷണം വിതരണം ചെയ്യും. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ തന്നെ പലപ്പോഴും കിഴങ്ങ് വര്‍ഗങ്ങള്‍ പുഴുങ്ങി ഭക്ഷിച്ചൊ കഞ്ഞികുടിച്ചൊ പൈദാഹം തീര്‍ക്കും. ഇന്നത്തെ പോലെ ചോറും കറിയും സുലഭമായിരുന്നില്ല.
പല മാപ്പിള സ്‌കൂളുകളും നിലനിന്ന് പോന്നിരുന്നതും ചില സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ഹേതുവായതും മൊല്ലാക്കാന്മരുടെ ത്രീവശ്രമത്താലാണ്. തന്മൂലം മൊല്ലാക്കന്മാരുടെ സേവനം മാപ്പിള സ്‌കൂളുകളില്‍ അവിഭാജ്യ ഘടകമായി തീര്‍ന്നു. തീരപ്രദേശങ്ങളിലെ പല സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്ന അവസരങ്ങളില്‍ അവരെ കുളത്തിലും പുഴയിലും കടലില്‍പോലും ഇറങ്ങി പിടിച്ച് സ്‌കൂളിലേക്ക് തിരിച്ച്‌കൊണ്ടുവന്നത് മൊല്ലാക്കന്മാരായിരുന്നു. മുല്ല എന്ന പേര്‍ഷ്യന്‍ പദത്തിന്റെ പരിവര്‍ത്തിത രൂപമാണ് മൊല്ല. മൊല്ല എന്നാല്‍ പണ്ഡിതനെന്നര്‍ത്ഥം. ഇറാനില്‍ ഔദ്യോഗിക അനൗദ്യോഗിക തലങ്ങളില്‍ അത്യുന്നത പദവി അലങ്കരിക്കുന്ന പലരുടെയും പേരിനൊപ്പം മുല്ല എന്ന് ചേര്‍ത്ത് കാണാം. മുല്ലാ നസറുദ്ദീന്‍ കഥകള്‍ വായിക്കാത്ത മലയാളികള്‍ ചുരുക്കം.
കുട്ടികള്‍ ഗുരുനാഥന്മാരെ ആദ്യകാലത്ത് മൊല്ല, മൊല്ലാക്ക എന്നും ഇപ്പോള്‍ മുഅല്ലിം, ഉസ്താദ്  എന്നും വിളിച്ചു. മൊല്ലാമാര്‍ അറബി-മലയാള രചനകളും പ്രാഥമിക കിതാബുകളും പഠിച്ചവരാണ്. അധ്യാപകന്‍, സാഹിത്യകാരന്‍, ദല്ലാള്‍, നാട്ടുമധ്യസ്ഥന്‍, നിമിഷകവി, വൈദ്യന്‍, മുക്രി, ഇമാം തുടങ്ങിയ പല വേഷങ്ങളും അവര്‍ കൈകാര്യം ചെയ്തിരുന്നു. സാധാരണക്കാരുമായി കൂടുതല്‍ ബന്ധം മൊല്ലാന്മാര്‍ക്കാണ്. നിക്കാഹ് വേളകളില്‍ ഖുതുബ ഓതല്‍ അധികവും മുക്രി പദവി അലങ്കരിക്കുന്ന പഠിച്ച മൊല്ലാന്മാരാണ്. മുസ്‌ലിയാമ്മാരും മുദരിസമ്മാരും കിതാബു(മതഗ്രന്ഥം)കളില്‍ പ്രാവീണ്യം നേടിയ പണ്ഡിതന്‍മാരാണ്. ചില മഹല്ലുകളിലെ അവസാനവാക്ക് മുസ്‌ല്യാമ്മാരുടെതും മുദരിസ്സമ്മാരുടെതുമായിരുന്നു. സ്‌കൂളുകളില്‍ മൊല്ലാസാര്‍ മൊല്ലാടീച്ചറെന്നും ആദരപൂര്‍വ്വം വിളിച്ചിരുന്ന ഇവരുടെ മാതൃകാപരമായ സേവനം പഠിതാക്കളുടെ ദൗര്‍ല്ലഭ്യം അനുഭവപ്പെടുന്ന ഇന്നത്തെ  സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുകരണീയ മാതൃകയാണ്.    
1921ലെ കലാപത്തിന് കാരണം മലബാറിലെ മാപ്പിളമാരുടെ വിദ്യാവിഹീനത കൊണ്ടായിരുന്നുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ വിലയിരുത്തല്‍. അതുകൊണ്ട് മുസ്‌ലിംകളെ വിദ്യാസമ്പന്നരാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. തുടര്‍ന്ന് മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഓത്തുപള്ളളികളില്‍ ചിലത് മാപ്പിള സ്‌കൂളുകളാക്കി അംഗീകാരം നല്‍കുകയും വാര്‍ഷിക ഗ്രാന്റായി നിശ്ചിത തുക നല്‍കുകയും ചെയ്തു. മൊല്ലാന്മാരില്‍ ചിലര്‍ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫായും രണ്ട് വര്‍ഷത്തെ അധ്യാപക പരിശീലനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കി അധ്യാപകരായും സര്‍ക്കാര്‍ സര്‍വീസില്‍ നിയമിച്ചു.  
ഓതിക്കന്‍ എന്നാണ് ഗുരുവിനെ ബ്രാഹ്മണര്‍ വിളിച്ചിരുന്നത്. ഓതിക്കനില്‍ നിന്ന് കേട്ട് പഠിക്കുന്നതിനാല്‍ വേദ പഠനത്തെ ഓത്ത് എന്ന് വിളിച്ചു. ഇത്തരം പഠന ശാലകള്‍ ഓത്താന്‍ മഠങ്ങള്‍ എന്നറിയപ്പെട്ടു. പല പ്രസിദ്ധ ക്ഷേത്രങ്ങളോടനുബന്ധിച്ചും ഓത്തന്‍ മഠങ്ങള്‍ സ്ഥാപിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിക്കുന്നതിനും പാരായണം ചെയ്യുന്നതിനും മുസ്‌ലിംകളും ഈ വാക്ക് തന്നെ പ്രയോഗിച്ചു. പാലി ഭാഷാ പദമാണ് പള്ളി. ബുദ്ധ-ജൈന മത വിഭാഗങ്ങളുടെ പ്രാര്‍ത്ഥനാ മന്ദിരങ്ങള്‍ പള്ളി എന്നറിയപ്പെട്ടു. ജൂത-ക്രൈസ്തവ-മുസ്‌ലിം മതസ്ഥരും തങ്ങളുടെ ആരാധനാലയങ്ങളെ പള്ളിയെന്നു വിളിച്ചു.  വീടുകളുടെ കോലായകളിലും, പള്ളികള്‍, മൊല്ലാക്കന്മാരുടെ വീടുകള്‍, ഇതര സ്ഥലങ്ങള്‍ എന്നിവടങ്ങളോട് ചേര്‍ത്ത് മുളകള്‍ നാട്ടി ഓല മേഞ്ഞ ഷെഡുകളിലും നടന്ന് പോന്നിരുന്ന മുസ്‌ലിം ശിശു പഠനശാലകള്‍ കാലാന്തരത്തില്‍ ഓത്തുപള്ളികളെന്ന് അറിയപ്പെട്ടു.
പലയിടത്തും അഡ്മിഷന് നിശ്ചിത സമയം നിര്‍ണയിച്ചിരുന്നില്ല. രക്ഷിതാവിന്റെ ഹിതമനുസരിച്ച് ഏതവസരത്തിലും ചേര്‍ക്കാം. കനം കുറഞ്ഞ മരപലക(ലൗഹ്)യില്‍ ചെകിടി മണ്ണ് കുറുക്കിപുരട്ടി ഉണക്കി, കലമ്(എഴുത്തുകോല്‍) അറബി മഷിയില്‍ മുക്കി എഴുതികൊടുത്താണ് പാഠഭാഗങ്ങള്‍ ആരംഭത്തില്‍ പഠിപ്പിച്ചിരുന്നത് ഓരോ കുട്ടിക്കും പാഠഭാഗങ്ങള്‍ എഴുതി കൊടുത്തും പഠിപ്പിച്ചും പരിശോധിച്ചും തെറ്റുകള്‍ തിരുത്തിയും മൊല്ലാക്കന്മാര്‍ അധ്യാപനത്തില്‍ വ്യാപൃതരായിരുന്നു. ചിലയിടങ്ങളില്‍ ഈ ചുമതല മൊല്ലാക്കന്മാരുടെ സഹധര്‍മ്മണികളും എറ്റെടുത്തു.
പഠനസമയം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ന്നിരുന്ന പ്രദേശങ്ങളുമുണ്ടായിരുന്നു. സര്‍ക്കാര്‍ എലിമെന്ററി സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത്തരം വിദ്യാലയങ്ങളില്‍ മുസ്‌ലിംകളധികവും കുട്ടികളെ ചേര്‍ത്തില്ല. ആ സമയം കൂടി ഓത്തുപള്ളികളില്‍ തന്നെ വിനിയോഗിച്ചു. പള്ളി വിടാന്‍ അല്‍പസമയം മുമ്പായിരിക്കും ഓരോ ദിവസത്തേയും പഠനത്തിന്റെ മൊത്തം ആവര്‍ത്തനമായ പഠിച്ചോത്ത്. ഖുര്‍ആനിലെ പഠിച്ച ഭാഗങ്ങള്‍ ഓരോ കുട്ടിയും ഓതികൊടുക്കുന്ന സമയത്ത് മറ്റു പഠിതാക്കള്‍ എറ്റ് ചൊല്ലുന്ന രീതിയാണ് പഠിച്ചോത്ത്. ഈ അവസരത്തിലെ ഓത്ത് ഫര്‍ലോങ്ങുകളുടെ ചുറ്റളവില്‍ ശ്രവിക്കപ്പെടാറുണ്ട്. മൊല്ലാക്ക ഒരു ക്ലാസ്സിലായിരിക്കുമ്പോള്‍ ഇതര ക്ലാസ്സുകളില്‍ ക്രമ സമാധാന പ്രശ്‌നവും ഉണ്ടാകാറുണ്ട്. പ്രൈമറി വിദ്യാഭ്യാസം സര്‍ക്കാര്‍ സാര്‍വത്രികമായി നിര്‍ബന്ധമാക്കിയ പ്രദേശങ്ങളില്‍ പഠന സമയം രാവിലെ പത്ത് മണി വരെ നിജപ്പെടുത്തി.
സ്ത്രീകള്‍ നടത്തിയിരുന്ന ഓത്തുപള്ളികളുമുണ്ടായിരുന്നു. ഇവ അധികവും വീടുകളിലെ കോലായകളിലായിരുന്നു. ഇവിടങ്ങളില്‍ മാല, മൗലൂദ്, കിസ പാട്ടുകള്‍ അധിക പഠന വിഷയങ്ങളായിരുന്നു. അധ്യാപികയെ ഉസ്താദ്, മൊല്ലാത്തി, മൊല്ലാച്ചി എന്ന് ആദരപൂര്‍വ്വം വിളിച്ചു. പൊന്നാനി, തിരൂരങ്ങാടി, പറവണ്ണ, വെളിയംകോട്, ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ മുസ്‌ലിം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു  പെണ്‍ ഓത്തുപള്ളികള്‍ അധികവും. പാത്താവുമ്മ, റുഖിയാബീവി, ഉസ്താദ് കുഞ്ഞാമിനാ, ഉസ്താദ് ആയിശാത്ത, എച്ച്. ഫാത്തിമ, ഉസ്താദ് സൈനബ തുടങ്ങിയവര്‍ ഈ രംഗത്ത് പ്രസിദ്ധി നേടിയവരായിരുന്നു. മൊല്ലാക്കന്മാരെ പോലെ തന്നെ ചില മൊല്ലാത്തികളും പ്രദേശത്തെ വീടുകളില്‍ ഖത്തം ഓതാനും മാല, മൗലൂദ് പാരായണത്തിനും പോയിരുന്നു. പഠനത്തിന് പല രീതികളും പ്രചാരത്തിലുമുണ്ടായിരുന്നു.
അലിഫിന് അ-അ, അലിഫിന് ഇ-ഇ, അലിഫിന് ഉ-ഉ,  ബാക്ക് ബ-ബ, ബാക്ക് ബി-ബി, ബാക്ക് ബു-ബു, താക് ത-ത, താക് തി-തി, താക് തു-തു, ജീമന്‍ ജ-ജ, ജീമന്‍ ജി-ജി, ജീമന്‍ ജു-ജു. അലിഫിന് പുള്ളിയില്ല, ബാക്കൊരു പുള്ളി താഴെ, താക്ക് രണ്ടു പുള്ളി മേലെ, 'സാ'ക്ക് മൂന്ന്പുള്ളിമേലെ, ജീമിനു ഒരു പുള്ളി താഴെ, യാക്ക് രണ്ടു പുള്ളി താഴെ, അലിഫിന് ഫത്ഹ് അ, അലിഫിന് കിസറ് ഇ, അലിഫിന് ളമ്മ് ഉ, ബാക്ക് ഫതഹ് ബാ, ബാക്ക് കിസറ് ബി, ബാക്ക് ളമ്മ് ബു തുടങ്ങിയ പ്രയോഗങ്ങളിലൂടെ വായിച്ച് ഓതിയായിരുന്നു അറബി അക്ഷരങ്ങളും കൂട്ടിയെഴുത്തും വാചകങ്ങളും പാഠ്യഭാഗങ്ങളും പഠിപ്പിച്ചിരുന്നത്. വായിച്ചോത്ത് പൂര്‍ത്തിയായാലാണ് ഖൂര്‍ആന്‍ പഠനാരംഭം. പഠനത്തിന് ഏകീകൃത രീതിയോ സിലബസ്സോ ഇല്ലായിരുന്നു. ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന സൂക്തം ഓതി പഠിച്ചിരുന്ന  രീതിയുടെ ഒരുദാഹരണം ഇങ്ങനെ. 'ബാക് ബീ സീന് കെട്ടു ബിസ്, മീമന്‍ മീ-ബിസ്മി, ലാമിന് സെദ്ദ് ലാമന്‍ ലാ ഐകഹി-ല്ലാഹി, റാക് സെദ്ദും റകറ ഹാകെട്ട്-റഹ്, മീമ് മാ നൂനി- മാനി, റാക്ക് സെദ്ദും റക്ക്‌റ ഐകഹി റഹ് മീമന്‍മി-റഹീം'. ഖുര്‍ആനിലെ ചെറിയ അധ്യായങ്ങളും ഈ രീതിയില്‍ പഠിപ്പിച്ചിരുന്നു.
ആരംഭത്തില്‍ അലിഫ് മുതല്‍ അറബി അക്ഷരമാല പഠിപ്പിക്കും. തുടര്‍ന്ന് പുള്ളി ഉള്ള അക്ഷരങ്ങളും പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ വേര്‍തിരിച്ച് പഠിപ്പിക്കും. പിന്നീട് ഓരോ അക്ഷരത്തിന് ശേഷം നീട്ടാഅലിഫ് ചേര്‍ത്ത് നീട്ടി ചൊല്ലി പഠിപ്പിക്കും. ഫതഹ്, കെസറ്, ളംമ് എന്നീ ഹര്‍ക്കത്തുകള്‍ ചേര്‍ത്തായിരുന്നു തുടര്‍ന്നുള്ള പഠനം. അടുത്ത പഠനം അക്ഷരങ്ങള്‍ ചേര്‍ത്തുള്ള കൂട്ടെഴുത്താണ്. ഫാത്തിഹ പഠനത്തോടെയാണ് വായിച്ചോത്ത്. തുടര്‍ന്ന് ക്രമാനുഗതമായി ഖുര്‍ആനിലെ ചെറിയ അധ്യായങ്ങള്‍ ഓതി പഠിക്കും. ഇതാണ് മറ്റൊരു രീതി. മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പാരായണ പഠനം വേഗത്തില്‍ അഭ്യസിക്കുമെങ്കിലും പലരും കൗമാരപ്രായം എത്തിയാല്‍ പോലും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കാറില്ല.
ഹൈന്ദവ തറവാടുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ എഴുത്താശാന്‍മാരെ  നിയോഗിച്ചിരുന്നതു പോലെ പല മുസ്‌ലിം തറവാടുകളില്‍ മൊല്ലാമാരെയും മൊല്ലാത്തിമാരെയും നിയമിച്ചു. ഗുരുനാഥ(മൊല്ലാത്തി)കളുടെ നേതൃത്വത്തില്‍ വീടുകളിലും ഈ സമ്പ്രദായം തുടര്‍ന്നു. ബഹു ഭൂരിപക്ഷം പെണ്‍കുട്ടികളെയും കൂടിയാല്‍ പത്ത് വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഓത്തുപള്ളി, സ്‌കൂള്‍ പഠനങ്ങള്‍ നിര്‍ത്തി അന്യ പുരുഷന്മാര്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വീട്ടിനകത്ത് തന്നെ പാര്‍പ്പിക്കും. ഈ സമ്പ്രദായത്തെ അകം അടക്കല്‍ എന്നാണ് വിളിക്കാറ്. ഖുര്‍ആനും ഇസ്‌ലാമിക വിജ്ഞാനവും അഭ്യസിച്ച യുവതികള്‍ക്ക് വിവാഹാലോചന വേളകളില്‍ പ്രത്യേക പരിഗണന ലഭിച്ചു. ആശാന്മാര്‍ക്ക് നല്‍കിയിരുന്നത് പോലെ തത്തുല്യമായ പ്രതിഫലം മൊല്ലാമ്മാര്‍ക്കും നല്‍കി. ഫാതിഹ, അമ്മ, തബാറക, യാസീന്‍ എന്നീ പേരുകളിലുള്ള അധ്യായങ്ങളള്‍ ആരംഭിക്കുമ്പോഴും പഠിതാവിന്റെ  കല്ല്യാണത്തിനോടനുബന്ധിച്ച് ഖുര്‍ആന്‍ പഠന പുര്‍ത്തീകരണ സൂചകമായി ഖത്തം തീര്‍ക്കുമ്പോഴും  ആണ്ടറുതി ദിവസങ്ങളിലും ചില പ്രത്യേക മാമൂലുകളും എം എസ് വെള്ളത്തുണിയും തൂവെള്ള ഓയില്‍ തട്ടവും മറ്റും ഉസ്താദിന് നല്‍കി. സാമ്പത്തിക ശേഷിയനുസരിച്ച് ചിലവീടുകളില്‍ നിന്ന് അരിയും തേങ്ങയും ഒന്നുമുതല്‍ അഞ്ച് വരെ പറനെല്ലും കാണിക്കയായി നല്‍കും. ഓത്തു പള്ളി പഠനം കഴിഞ്ഞാല്‍ ദര്‍സുകളില്‍ ചേര്‍ന്ന് പത്ത് കിത്താബിലെ മുതഫരിദ് ഓതി കൊണ്ടായിരുന്നു ഉപരിപഠനത്തിന്റെ ആരംഭം. ഉയര്‍ന്ന കിത്താബുകള്‍ ഓതിപഠിച്ച പണ്ഡിതകളായ മഹതികള്‍ പല തറവാടുകളിലും ഉണ്ടായിരുന്നു. തന്മൂലം കുടുംബ സംസ്‌കരണത്തിന് ഇത് കാരണമായി.
ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചുള്ള സംഖ്യയാണ് പ്രതിഫലമായി നല്‍കാറ്.  കൂടുതല്‍ പൈസകൊടുക്കുന്ന രക്ഷിതാവിന്റെ കുട്ടി ക്ലാസ്സില്‍ അത് അഭിമാനത്തോടെ എടുത്തുപറയും. യാതൊരു പ്രതിഫലവും ലഭിച്ചില്ലെങ്കിലും നിസ്വാര്‍ത്ഥമായി വജിഹില്ലാഹിക്ക്(ദൈവീക പ്രതിഫലത്തിന്) വേണ്ടി പഠിപ്പിച്ചിരുന്ന ഗുരുനാഥന്‍മാരും വിരളമല്ല. മതനിഷ്ഠയിലധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് അര്‍ദ്ധപട്ടിണിയിലും മുഴുപട്ടിണിയിലും ജീവിതപ്രാരാബ്ധത്തിലും ശാന്തിയും സമാധാനവും മനസ്സുഖവും ലഭിച്ചിരുന്നു. അത്രയും നിഷ്‌കാമമായിരുന്നു അവരുടെ സേവനം. പി. ടി. അബ്ദുറഹിമാന്‍, വി. ടി. മുരളി, രാഘവന്‍ മാസ്റ്റര്‍ കൂട്ട്‌കെട്ടിന്റെ 'ഓത്തുപള്ളീലന്നു നമ്മള്‍ പോയിടുന്ന കാലം......' എന്നു തുടങ്ങുന്ന പാട്ട്  ഓത്തുപള്ളികളുടെ മധുരിക്കും പൂര്‍വ്വ കാല സ്മരണകളെ തട്ടിയുണര്‍ത്തുന്നവയാണ്.
ശിക്ഷാരീതികള്‍ പ്രാകൃതമായിരുന്നു. ചൂരല്‍ കൊണ്ടടിച്ചും ഏത്തമിടീച്ചും പാഠഭാഗങ്ങള്‍ ഒരേ ഇരിപ്പിന് മനപ്പാഠമാക്കിച്ചും പഠിതാക്കളെ മാനസികപീഡനങ്ങള്‍ക്ക് വിധേയരാക്കി. അക്കാലത്തെ രക്ഷാകര്‍ത്തൃസമൂഹം ഇതിനെ ആക്ഷേപരഹിതമായി ഉള്‍കൊണ്ടു. മൊല്ലാക്കയുടെ ചൂരല്‍ പതിഞ്ഞ ഭാഗം നരാകാഗ്നിക്ക് നിഷിദ്ധമെണാണ് വാമൊഴി. മുന്‍ വിദ്യാഭ്യാസ മന്ത്രി സി. എച്ച്. മുഹമ്മദ് കോയ സാഹിബ് ഓത്തു പളളിയിലെ ബാല്യകാലം അനുസ്മരിക്കുന്നതു നോക്കു: മൂരിവടിപോലത്തെ ഒരുവടിയുണ്ടാക്കി പൈതങ്ങളെ പൊതിരെ തല്ലുന്നത് വിദ്യാഭ്യാസത്തിന്റെ ഒരവിഭാജ്യഘടകമാണെന്ന് അധ്യാപകന്മാരും അങ്ങിനെ ചെയ്യാഞ്ഞാല്‍ കുട്ടികള്‍ നന്നാവില്ലെന്ന് രക്ഷിതാക്കന്മാരും അന്നു വിശ്വസിച്ചിരുന്നു. തല്ലിനുള്ള വടികള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൊണ്ടുവന്ന്  കൊടുക്കാറ്. വേഗം ഓത്തു പഠിക്കാത്തതിനും ഓത്തുപുരയില്‍ സംസാരിച്ചിരുന്നതിനും യാസീന്‍ എന്ന അദ്ധ്യായം ഹൃദ്യസ്ഥമാക്കുന്നതില്‍ വൈമുഖ്യം കാണിച്ചതിനുമാണ് കൂടുതല്‍ തല്ല്. (എന്റെ) ഉപ്പാപ്പ എവിടെയെങ്കിലും പോയിവരുമ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സംസാരിക്കുകയായിരിക്കും. ഉടനെ ഉപ്പാപ്പ ഒരു കൂട്ടത്തല്ല്  പാസ്സാക്കും. എത്രയോ നിരപരാധര്‍ ഈ കൂട്ടപ്പിഴ സഹിക്കേണ്ടിവന്നിട്ടുണ്ട്.
അറബി ലിപികളില്‍ ചില പ്രത്യേക കുത്തുകള്‍ ചേര്‍ത്ത് ഏഴക്ഷരങ്ങള്‍ കൂടി അധികരിപ്പിച്ചാല്‍ റോമന്‍ ലിപികളിലെന്നപോലെ മലയാളമെഴുതാന്‍ സാധിക്കും. (ഈ ലിപിയാണ് അറബിമലയാളം). ഓത്തുപുരകളില്‍ പഠിച്ച മിക്ക പെണ്‍കുട്ടികള്‍ക്കും ഇതറിയാം. ഈ ലിപിയില്‍ എഴുതിയ ഒട്ടധികം മത ഗ്രന്ഥങ്ങളും നോവലുകളും വൈദ്യഗ്രന്ഥങ്ങള്‍പോലുമുണ്ട്. ഇത് അക്ഷരജ്ഞാനമായി അംഗീകരിക്കുകയാണെങ്കില്‍ മലബാറിലെ മുസ്‌ലിം സ്ത്രീകളുടെ സാക്ഷരതാശതമാനം തൊണ്ണൂറിലേറെ വരും. മാപ്പിളക്കവിതകള്‍ പാടാന്‍ മാത്രമല്ല രചിക്കാന്‍ കൂടി പാടവമുള്ള പല മഹിളകളുണ്ടായിരുന്നു. കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ കൂട്ടാക്കാത്തതുകൊണ്ട് ഓത്തുപുരകള്‍ ഇപ്പോള്‍ നാമവശേഷമായിരിക്കുന്നു. ഇന്നത്തെ പല മാപ്പിള സ്‌കൂളുകളുടെയും ഉല്‍ഭവം ഇത്തരം ഓത്തുപുരകളില്‍ നിന്നായിരുന്നുവെന്ന് കാണാം. കാലത്തിന്റെ വെള്ളപ്പൊക്കത്തില്‍ ഓത്തുപുരകള്‍ ഒഴുകിപ്പോയി. പക്ഷേ ചെങ്കല്ലില്‍ നിന്നുള്ള ചീടിമണ്ണു തേച്ച് മൂക്കുകയറുമുള്ള മരപ്പലകയിന്‍ മേല്‍ ഇന്ത്യന്‍ മഷികൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ എഴുതി ആ പലകയും മടിയില്‍വെച്ച് ഒരേ പായയിലിരിക്കുന്ന സതീര്‍ത്ഥ്യരൊരുമിച്ച് നീട്ടിവലിച്ച് ഉറക്കെ ഓതിപഠിച്ച ആ കാലം എന്റെ മനോദര്‍പ്പണത്തില്‍ നിന്നും മായുന്നില്ല' ക്രമേണ മുക്രി, മൊല്ല, മുഅദ്ദിന്‍, മുസ്‌ല്യാമാരുടെയും മക്കളും പേരകുട്ടികളും അദ്ധ്യാപക തസ്തികയിലും ഇതര ഔദ്യോഗിക സ്ഥാനങ്ങളിലും ഉന്നതപദവികള്‍  വഹിച്ചു.
തെക്കന്‍ കേരളത്തില്‍ ഓത്തുപള്ളിയെ പള്ളിപ്പുര എന്നാണ് വിളിച്ചിരുന്നത്. വീട്ടിന്റെ കോലായയിലായിരുന്നു പള്ളിപ്പുരകള്‍ അധികവും. ഏതാണ്ട് മുപ്പതോളം കുട്ടികള്‍ പഠനത്തിനെത്തും. ചിലയിടങ്ങളില്‍ ഹൈന്ദവ ശിശുക്കള്‍ ആദ്യാക്ഷരം കുറിക്കുന്ന ദിവസം തന്നെ മുസ്‌ലിംകുട്ടികള്‍ക്കും അറബി ആപ്ത വാക്യങ്ങള്‍ വെറ്റിലയിലെഴുതി ഭക്ഷിക്കാന്‍ കൊടുക്കും. തത്സമയം ഉസ്താദുമാര്‍ക്ക് ദക്ഷിണ നല്‍കും. കേരളത്തിന് പുറത്ത് മക്തബുകളും മദ്രസകളുമായിരുന്നു മുസ്‌ലിം പാഠശാലകള്‍. മക്തബുകളില്‍ എഴുത്ത്, വായന, കണക്ക് എന്നിവയും മദ്രസകളില്‍ ഖുര്‍ആന്‍, ഫിഖ്ഹ്, വ്യാകരണം, തത്വശാസ്ത്രം തുടങ്ങിയവയും അഭ്യസിപ്പിച്ചു.