ചരിത്ര സാഹിത്യത്തിന് പി.എ സെയ്തു മുഹമ്മദിന്റെ സംഭാവനകള്‍

വി എ മുഹമ്മദ് അഷ്‌റഫ്‌  

കേരള ചരിത്ര രചനയില്‍ അമൂല്യ സംഭാവനകളര്‍പ്പിച്ച പ്രതിഭാധനനായിരുന്നു പി.എ സെയ്തു മുഹമ്മദ് (1928-1975). കൊടുങ്ങല്ലൂരിലെ ആല എന്നറിയപ്പെടുന്ന സ്ഥലത്താണ് പൊന്നുംകുഴിയില്‍ അഹമ്മദുണ്ണിയുടെ മകനായി പി.എ.സെയ്തു മുഹമ്മദ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തും എടവനക്കാടും നടത്തിയശേഷം കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസ്സായി. പിന്നീട് ഇനേഴത്ത് പരമേശ്വന്‍ പിള്ളയുടെ കീഴില്‍ സംസ്‌കൃതം പഠിച്ച് സാഹിത്യ വിശാരദ് പാസ്സായി. കുറച്ച് കാലം ഭാഷാദ്ധ്യാപകനായി ജോലി ചെയ്തശേഷം മുഴുവന്‍ സമയം പൊതു പ്രവര്‍ത്തകനായി മാറുകയായിരുന്നു സെയ്തു മുഹമ്മദ്. ചെറുപ്പം മുതലേ സാഹിത്യ ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു. 1942 -ല്‍ തൃശൂരില്‍ ചേര്‍ന്ന ഐക്യകേരള സമ്മേളനത്തില്‍ പ്രസംഗത്തിനും ഉപന്യാസത്തിനും ഒന്നാം സമ്മാനം നേടി സെയ്തു മുഹമ്മദ്. 1949-ല്‍ ദക്ഷിണ അമേരിക്കയില്‍ നടന്ന ലോക യുവജന സാംസ്‌കാരിക സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു.
കൊടുങ്ങല്ലൂരില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് താമസം മാറ്റിയ സെയ്തുമുഹമ്മദ് 'ജനശക്തി' എന്ന മാസികയുടെ പത്രാധിപരായി. തുടര്‍ന്ന് 'യുവകേരളം' 'സ്വര്‍ഗം' എന്നീ മാസികകളും നടത്തി. ഗ്രന്ഥലോകം, സാഹിത്യലോകം, ചരിത്രം ത്രൈമാസിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും പ്രവര്‍ത്തിച്ചു.

കേസരിയുമായുള്ള ബന്ധം

വിഖ്യാത ചിന്തകനും ചരിത്രകാരനും വിമര്‍ശകനുമായിരുന്ന കേസരി എ.ബാലകൃഷ്ണ പിള്ളയെ വടക്കന്‍ പറവൂരിലെ മാടവന പറമ്പിലുള്ള വസതിയില്‍ ചെന്ന് കാണുക സെയ്തു മുഹമ്മദ് പതിവാക്കി. ജ്ഞാന സമ്പാദനത്തിലുള്ള തീവ്രാഭിനിവേശം ഗ്രഹിച്ച കേസരി, അദ്ദേഹത്തെ തന്റെ ശിഷ്യനായി പരിഗണിച്ചു. ഈ ആത്മ ബന്ധമാണ് സെയ്തു മുഹമ്മദിലെ ചരിത്രകാരനെ ഉണര്‍ത്തിവിട്ടത്.
    സെയ്തു മുഹമ്മദിന്റെ 'ചരിത്രകേരളം' എന്ന കൃതിക്ക് 1952-ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ  ആ വര്‍ഷത്തെ ഏറ്റവും മികച്ച കൃതിക്കുള്ള അവാര്‍ഡ് ലഭിച്ചു.
    1942-ലെ ക്വിറ്റിന്ത്യാ സമരത്തില്‍ രക്തസാക്ഷിയായ ഹെമുകലാനിയുടെ ജീവചരിത്രമാണ് സെയ്തു മുഹമ്മദിന്റെ ആദ്യ കൃതി. മൗലാനാ മുഹമ്മദലി, ചരിത്ര കേരളം, മുഗള്‍ സാമ്രാജ്യത്തിലൂടെ ഒരുയാത്ര, ചരിത്രത്തിലെ ശിലാ കുസുമങ്ങള്‍, സഞ്ചാരികള്‍ കണ്ട കേരളം, കുട്ടികളുടെ കേരളചരിത്രം, കേരള ചരിത്ര ചിന്തകള്‍, കേരള മുസ്‌ലിം ചരിത്രം, ആദിവാസികള്‍, സംസ്‌കാര സൗരഭം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
    1965 മുതല്‍ കേരള ഹിസ്റ്ററി അസോസിയേഷന്റെ സെക്രട്ടറിയായുള്ള അദ്ദേഹത്തിന്റെ ഒരു ദശാബ്ദ കാലത്തെ യത്‌നമാണ് കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് ഇന്നു കാണുന്ന സ്വന്തമായ കെട്ടിടവും കനപ്പെട്ട ഗ്രന്ഥാലയവും സ്ഥാപിതമാക്കാന്‍ സഹായിച്ചത്.
    ചരിത്രത്തിന്റെ ജനകീയതക്ക് വേണ്ടി തന്നെ നിരവധി ചരിത്ര സെമിനാറുകളുടെ സംഘാടകനായി അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രസ്തുത സെമിനാറുകളില്‍ അവതരിപ്പിക്കപ്പെട്ട അനേകം പ്രബന്ധങ്ങള്‍ മലയാളത്തിലെ ചരിത്ര സാഹിത്യത്തിന് കനത്ത സഭാവനകള്‍ നല്‍കി.
   
1965 മെയ് 16,17,18 തിയ്യതികളില്‍ മഹാരാജാസ് കോളേജില്‍ നടന്ന ഹിസ്റ്ററി കണ്‍വെന്‍ഷന്‍, 1968 ഡിസംബര്‍ 15 മുതല്‍ 19 വരെ നടത്തപ്പെട്ട കൊച്ചി ജൂതപള്ളിയുടെ 100-ാം വാര്‍ഷികം, 1969-ല്‍ കൊടുങ്ങല്ലൂരില്‍ നടന്ന ആര്‍ക്കിയോളജിക്കല്‍ സെമിനാര്‍, 1971 ല്‍ കൊച്ചിയില്‍ ചേര്‍ന്ന ഓറിയന്റല്‍ റിസര്‍ച്ച് സെമിനാര്‍, 1972-ല്‍ എറണാകുളത്ത് കൂടിയ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി സെമിനാര്‍, 1974-ല്‍ മട്ടാഞ്ചേരിയില്‍ സംഘടിക്കപ്പെട്ട മഹാവീരന്റെ 2500-ാം നിര്‍വ്വഹണാഘോഷ സെമിനാര്‍, 1975-ല്‍ എറണാകുളത്ത് നടത്തിയ സെമിനാര്‍ എന്നിവയൊക്കെ ഇക്കൂട്ടത്തില്‍ എടുത്തുപറയാവുന്നവ.
    ഹിസ്റ്ററി ഓണ്‍ ദി മാര്‍ച്ച്, കേരളചരിത്രം ഒന്നും രണ്ടും വാള്യങ്ങള്‍, നവകേരള ശില്പികള്‍ തുടങ്ങി കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സുവനീറുകളുടെയും ഗ്രന്ഥങ്ങളുടെയും സംശോധകനും എഡിറ്ററുമായിരുന്നു സെയ്തു മുഹമ്മദ്. സര്‍ക്കാര്‍ വകുപ്പുകളായ ഗസറ്റിയേഴ്‌സ്, ആര്‍ക്കൈവ്‌സ്, ആര്‍ക്കിയോളജി തുടങ്ങിയവയുടെ ഉപദേശക സമിതി അംഗമായിരുന്നു അദ്ദേഹം.  

മൂന്ന് കൃതികള്‍ : ഒരവലോകനം

1975 ല്‍ നാഷണല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച 'ചരിത്രം ഒരു കണ്ണാടി' യാണ് സെയ്തു മുഹമ്മദിന്റെ അവസാന കൃതി ഇബ്‌നു ഖല്‍ദൂന്‍, അല്‍ബിറൂണി എന്നിവരുടെ വ്യക്തിത്വങ്ങള്‍ അപഗ്രഥിക്കുന്ന 29 മികച്ച പഠനങ്ങള്‍ ഇതിലുണ്ട്. ജെങ്കിസ് ഖാന്‍'ഷാമായി' എന്ന മത വിഭാഗത്തിന്റെ ഉപജ്ഞാതാവും വ്യാഖ്യാതാവുമായിരുന്നുവെന്ന് കൗതുകകരമായ വിവരം അദ്ദേഹം നല്‍കുന്നു. (പി.എ. സെയ്തു മുഹമ്മദ്, ചരിത്രം : ഒരു കണ്ണാടി, എന്‍.ബി.എസ്.കോട്ടയം-1975 പേ.215)
    കൗമുദി, നവജീവന്‍, തനിനിറം, മലയാള രാജ്യം, ജനയുഗം തുടങ്ങിയ പത്രങ്ങളില്‍ വിശേഷാല്‍ പ്രതികളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ 'ചരിത്രത്തിലെ ശിലാ കുസുമങ്ങള്‍' ആണ് അദ്ദേഹത്തിന്റെ മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നത്. ആര്‍ക്കിയോളജി ഏത് വിധം ചരിത്ര നിര്‍മ്മിതിയെ സഹായിക്കുന്നുവെന്ന അദ്ദേഹത്തിന്റെ ഉപന്യാസം ഈ കൃതിയിലെ ഈടുറ്റ രചനയാണ്.
    'കേരളം നൂറ്റാണ്ടുകള്‍ക്ക് മുമ്പ്' എന്ന അദ്ദേഹത്തിന്റെ കൃതിയില്‍ ക്രിസ്ത്വബ്ദം 70-ല്‍ ജറുസലേം ആക്രമിക്കപ്പെടുന്നതിനു മുമ്പുതന്നെ ജൂതന്മാര്‍ കേരളത്തിലുണ്ടായിരുന്നുവെന്ന് പറയുന്നു. (പി.എ.സെയ്തു മുഹമ്മദ്, കേരളം നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, അജന്താ പബ്ലിക്കേഷന്‍സ് : കോതപറമ്പ്, 1964, പേ.29)
    അറക്കല്‍ രാജവംശത്തിലെ കയ്യെഴുത്തു രേഖകളെ ആസ്പദിച്ച് അറേബ്യയില്‍ നിന്ന് ഇസ്‌ലാമിക സന്ദേശവും വഹിച്ചു കേരളത്തിലെത്തിയ ആദ്യകാല ഇസ്‌ലാമിക പരിഷ്‌കര്‍ത്താക്കളായ മാലിക് ഇബ്‌നു ദീനാറിന്റെയും ഷറഫ് ഇബ്‌നു മാലിക്കിന്റെയും കാലത്ത് തന്നെ രൂപീകൃതമായ രാജവംശമായി അറക്കലിനെ പരിചയപ്പെടുത്തുന്നു. (പേ.58)

    ചേരമാന്‍ പെരുമാളിന്റെ സഹോദരിയായ ശ്രീദേവിയുടെ മകന്‍ മഹാബലി എന്നറിയപ്പെടുന്ന മുഹമ്മദലിയാണ് അറക്കല്‍ വംശ സ്ഥാപകന്‍ (പേ.58). ശ്രീദേവിയുടെ മകന്‍ ഇസ്‌ലാം സ്വീകരിച്ചത് ഹിജ്‌റാബ്ദം 64ലാണെന്ന് അറക്കല്‍ സ്വരൂപത്തിലെ ചേപ്പേടുകള്‍ വ്യക്തമാക്കുന്നു. (പേ.59)
    തിരസ്‌കരിക്കാന്‍ കഴിയാത്ത ചരിത്ര സത്യങ്ങള്‍ മുമ്പില്‍വെച്ചുകൊണ്ട് തന്നെ പ്രവാചകന്റെ കാലത്ത് ഇസ്‌ലാം കേരളത്തില്‍ പ്രചരിച്ചുവെന്ന് സമര്‍ഥിക്കാനാകുമെന്ന് സെയ്തു മുഹമ്മദ് പറയുന്നു. പ്രവാചകന്റെ മരണാനന്തരം 2 നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് കേരളത്തില്‍ മുസ്‌ലിംകള്‍ വന്നതെന്ന അഭിപ്രായത്തെ ക്രിസ്ത്വബ്ദം 8-ാം നൂറ്റാണ്ടില്‍ അറക്കല്‍ രാജവംശം നടപ്പാക്കിയിരുന്ന വെള്ളിനാണയം തന്നെ ഖണ്ഡിക്കുന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നു. (പേ.59)
    കാല നിര്‍ണയത്തില്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ പാകപ്പിഴപറ്റിയിട്ടുണ്ട്. തുഹ്ഫത്തുല്‍ മുജാഹിദീന്‍ (എ.ഡി.1558), കേരളത്തിലെ ഇസ്‌ലാം മത പ്രചാരണകാലം എ.ഡി 10-ാം നൂറ്റാണ്ടിലാണെന്ന് പറഞ്ഞുകൊണ്ട് തുടര്‍ന്നുള്ള മിക്ക ചരിത്ര ഗ്രന്ഥങ്ങളിലും ഇത് പകര്‍ത്തപ്പെടുന്നുവെന്ന് സെയ്തു മുഹമ്മദ് നിരൂപിക്കുന്നു. (പേ.60)

കേരള മുസ്‌ലിം ഡയറക്ടറി

    കേരളത്തിലെ മുസ്‌ലിംകളുടെ മതപരവും വിദ്യാഭ്യാസപരവും സാമൂഹികവും ഔദ്യോഗികവുമായ സ്ഥിതിവിവരകണക്കുകള്‍ ലഭ്യമല്ലാതിരുന്ന കാലത്ത് അത് ശേഖരിക്കുന്നതിന് വേണ്ടി കേരളത്തില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്തു ആദ്യമായി ഒരു ജമാഅത്ത് സ്ഥിതി വിവരകണക്ക്, 'കേരള മുസ്‌ലിം ഡയറക്ടറി' എന്ന പേരില്‍ പ്രസിദ്ധീകരിച്ചത് സെയ്തുമുഹമ്മദായിരുന്നു. കേരള മുസ്‌ലിംകളെ സംബന്ധിച്ച് ആധികാരിക വിവരങ്ങളോ പ്രമാണങ്ങളോ ദുര്‍ലഭമായിരുന്നപ്പോഴുള്ള സെയ്തുമുഹമ്മദിന്റെ ഈ സംഭാവനക്ക് മാറ്റേറെയാണ്.
    കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് നിറസൗരഭ്യമായി പൂത്തുലഞ്ഞിരുന്ന ആ പ്രതിഭ തന്റെ 47-ാം വയസ്സില്‍ 1975 ഡിസംബര്‍ 20 ന് ഹൃദയ സ്തംഭനത്തെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ''കാലം കുറഞ്ഞതെങ്കിലുമതര്‍ഥ ദീര്‍ഘം'' എന്ന പ്രയോഗം പി.എ. സെയ്തു മുഹമ്മദിനെ സംബന്ധിച്ച് തികച്ചും ഉചിതമാണ്.
    ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടത്തിയ യോഗത്തില്‍ കേരള ഹിസ്റ്ററി അസോസിയേഷന്‍ കെട്ടിടം പി.എ.സെയ്തുമുഹമ്മദ് സ്മാരക മന്ദിരമായി മാറ്റി. ഡോ.സി.കെ.കരീം എഡിറ്ററായി പി.എ. സെയ്തുമുഹമ്മദ് സ്മാരക ഗ്രന്ഥവും പുറത്തുവന്നു.